കുവൈത്ത് സിറ്റി: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭം നേടി കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്ബനി (കെഎൻപിസി). മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ 1.016 ബില്യണ്‍ ദിനാര്‍ (3.31 ബില്യണ്‍ ഡോളര്‍) ലാഭം നേടിയതായി കെഎൻപിസി അറിയിച്ചു. ഈ സാമ്ബത്തിക വര്‍ഷത്തില്‍ കെഎൻപിസിയുടെ ലാഭം കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തേക്കാള്‍ 675 ദശലക്ഷം ദിനാര്‍ അഥവാ 198 ശതമാനം വര്‍ധിച്ചതായി കെഎൻപിസി സിഇഒ വാധ അഹമ്മദ് അല്‍ ഖത്തീബ് ഔദ്യോഗിക വാര്‍ത്താ ഏജൻസിയായ കുന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആഗോള വിലയിലുണ്ടായ വര്‍ധനയും ഗുണമേന്മ ഉറപ്പാക്കിയുള്ള കമ്ബനിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തന പ്രകടനവുമാണ് ലാഭത്തില്‍ ഈ വലിയ വര്‍ധനവിന് കാരണമെന്ന് അല്‍ ഖത്തീബ് വിശദികരിച്ചു.
യൂറോപ്യൻ വിപണിയുടെ ആവശ്യകതകള്‍ നിറവേറ്റുന്ന ഡീസല്‍ ആദ്യമായി ഉല്‍പ്പാദിപ്പിക്കാൻ കമ്ബനിക്ക് സാധിച്ചു. ലോ സള്‍ഫര്‍ മണ്ണെണ്ണയുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്യുന്നതിലൂടെ ഏറ്റവും പുതിയ അന്താരാഷ്ട്ര പാരിസ്ഥിതിക മാനദണ്ഡങ്ങളും സവിശേഷതകളും പാലിക്കുന്ന ലോ സള്‍ഫര്‍ ഗ്യാസോലിൻ, ആരോമാറ്റിക് സംയുക്ത ഉല്‍പ്പന്നങ്ങള്‍ എന്നിവ ഓഗസ്റ്റില്‍ കമ്ബനി കയറ്റുമതി ചെയ്യാൻ തുടങ്ങി. 2022 മാര്‍ച്ചില്‍, മിന അബ്ദുള്ളയിലും മിന അല്‍ അഹമ്മദിയിലുമുള്ള റിഫൈനറികളിലെ പരിസ്ഥിതി ഇന്ധന പദ്ധതി പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതും നേട്ടമായതായി അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.