കുവൈത്ത് സിറ്റി: സെന്‍ട്രല്‍ ജയിലില്‍ അഞ്ചു തടവുകാരുടെ വധശിക്ഷ നടപ്പാക്കിയതായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
മസ്ജിദ് ആക്രമണ കേസിലെ പ്രതി, കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട മൂന്നുപേര്‍, മയക്കുമരുന്ന് ഇടപാടുകാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.
കൊലപാതക കുറ്റത്തിന് ഒരു ഈജിപ്ത് സ്വദേശി, കൊലപാതക കുറ്റത്തിന് കുവൈത്ത് പൗരന്‍, മയക്കുമരുന്ന് കടത്തിയ ശ്രീലങ്കന്‍ സ്വദേശി എന്നിവരുടെ ശിക്ഷ നടപ്പാക്കി. മസ്ജിദ് ആക്രമിച്ചയാളുടെയും മറ്റൊരു തടവുകാരന്റെയും പൗരത്വം പുറത്തുവിട്ടിട്ടില്ല. നിയമവിരുദ്ധമായി കുവൈത്തിലെത്തിയതായിരുന്നു ഇവര്‍. 2015 ജൂണിലാണ് മസ്ജിദില്‍ ഭീകരൻ ചാവേറാക്രമണം നടത്തിയത്. ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.കൊലപാതകം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയ്ക്കാണ് പൊതുവെ വധശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ഏഴു തടവുകാരെ വധശിക്ഷക്ക് വിധേയമാക്കിയതാണ് അവസാനത്തെ സംഭവം.