രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്കായി ഉപദേശക സമിതി രൂപീകരിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി അധ്യക്ഷനായാണ് സമിതി. ആശുപത്രിക്കുള്ള ആര്‍ക്കിടെക്‌ചറല്‍ കണ്‍സള്‍ട്ടന്റിനെ കണ്ടെത്താൻ ആഗോള ടെൻഡര്‍ ഈ മാസം19 വരെ സമര്‍പ്പിക്കാം. കിഫ്‌ബിയില്‍ നിന്ന് 500 കോടി രൂപ ചെലവഴിച്ച് കോഴിക്കോട് ചേവായൂരിലാണ് സംസ്ഥാന സര്‍ക്കാര്‍ അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്.
അവയവമാറ്റ ശസ്‌ത്രക്രിയ, തുടര്‍ ചികിത്സ, ഗവേഷണം എന്നിവയില്‍ ലോകത്തിന് മാതൃകയാകുന്ന സ്ഥാപനമാണ് അവയവമാറ്റ ആശുപത്രിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ മേഖലയിലെ രാജ്യത്തെ ആദ്യ സംരംഭം കോഴിക്കോട് ചേവായൂര്‍ ചര്‍മ്മ രോഗാശുപത്രിയിലെ 25 ഏക്കറിലാണ് ഉയരുക. പദ്ധതിക്കായി കിഫ്‌ബിയില്‍നിന്ന് 500 കോടി രൂപ ചെലവഴിക്കും. ആശുപത്രിക്കായി പദ്ധതി നിര്‍വ്വഹണ, ഉപദേശക സമിതി രൂപീകരിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് അധ്യക്ഷനായാണ് സമിതികള്‍. വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതികളുടെ മെമ്ബര്‍ സെക്രട്ടറി അവയവമാറ്റ ആശുപത്രി സ്‌പെഷ്യല്‍ ഓഫീസര്‍. ഡോ. ബിജു പൊറ്റെക്കാടാണ്. വൈദ്യ ശാസ്ത്ര രംഗത്തെ പ്രധാന കാല്‍വെപ്പാകും നിര്‍ദ്ദിഷ്ട അവയവമാറ്റ ആശുപത്രിയെന്ന് ഡോ.കെ പി അരവിന്ദൻ അഭിപ്രായപ്പെട്ടു.
ആശുപത്രിക്കുള്ള ആര്‍ക്കിടെക്‌ചറല്‍ കണ്‍സള്‍ട്ടന്റിനെ കണ്ടെത്താൻ ടെൻഡര്‍ ഈ മാസം19 വരെ സമര്‍പ്പിക്കാം. പ്രോജക്‌ട് കണ്‍സള്‍ട്ടന്റായ എച്ച്‌എല്‍എല്‍ ഇൻഫ്രാടെക് സര്‍വീസസ് ആണ് ആഗോള ടെൻഡര്‍ ക്ഷണിച്ചത്. 3 വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ആശുപത്രിയുടെ താല്‍ക്കാലിക പ്രവര്‍ത്തനം അടുത്ത വര്‍ഷം പകുതിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിക്കാനാണ് തീരുമാനം.