കുവൈത്ത് സിറ്റി: പ്രവാസികളുടെ വിസ നിയമവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ,ഭേദഗതി ചെയ്യുവാന്‍ ഒരുങ്ങി കുവൈത്ത്. ഇത് സംബന്ധമായ നിര്‍ദേശങ്ങള്‍ ദേശീയ അസംബ്ലിയും ആഭ്യന്തര-പ്രതിരോധ സമിതിയും പരിഗണിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവിലുള്ള നിയമ പ്രകാരം വിസ കച്ചവടം നടത്തിയാല്‍ പരമാവധി മൂന്ന് വര്‍ഷം തടവു ശിക്ഷയും 5,000 ദിനാര്‍ മുതല്‍ 10,000 ദിനാര്‍ വരെ പിഴയും ലഭിക്കും.
പ്രവാസികള്‍ക്ക് പരമാവധി അഞ്ച് വര്‍ഷത്തേക്കായിരിക്കും റെസിഡൻസി ലഭിക്കുക.റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് പത്തുവര്‍ഷത്തേക്കും, വിദേശ നിക്ഷേപകര്‍ക്ക് പരമാവധി 15 വര്‍ഷത്തെ റെസിഡൻസിയുമാണ് ലഭിക്കുക. ഇത് സംബന്ധമായ അന്തിമമായ നിര്‍ദ്ദേശം മന്ത്രിമാരുടെ കൗണ്‍സില്‍ നിശ്ചയിക്കും.
പൊതുമേഖലാ സ്ഥാപനങ്ങലില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സ്ഥാപനത്തിന്‍റെ അംഗീകാരമില്ലാതെ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്യാൻ അനുവദിക്കില്ല. പുതിയ ശുപാര്‍ശ പ്രകാരം തൊഴിലുടമയുടെ അംഗീകാരമില്ലാതെ ഗാര്‍ഹിക തൊഴിലാളിക്ക് റസിഡൻസി കൈമാറ്റം അനുവദിക്കില്ല. വീട് ജോലിക്കാര്‍ക്ക് നാല് മാസം വരെ തുടര്‍ച്ചയായി രാജ്യത്തിന് പുറത്ത് താമസിക്കാം.
രാജ്യത്തെ നിയമം ലംഘിക്കുന്നവരെ സാധുവായ താമസാവകാശം ഉള്ളവരാണെങ്കില്‍പ്പോലും നാടുകടത്താൻ അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. അടുത്ത പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതിന് മുമ്ബായി ബില്ലിന്റെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.