കോഴിക്കോട്: വടകര മുൻ എംഎല്‍എ എംകെ പ്രേംനാഥിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ക്കെതിരെ പരാതി. ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ചാണ് ഡോക്ടര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.
കുടുംബാംഗങ്ങളാണ് പരാതി നല്‍കിയത്. കോഴിക്കോട്ടെ പ്രമുഖ ന്യൂറോളജിസ്റ്റിനെതിരെയാണ് പരാതി. അവശനിലയില്‍ എത്തിച്ചിട്ടും ചികിത്സ രേഖകള്‍ ഇല്ലെന്ന പേരില്‍ ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മസ്‌തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് എംകെ പ്രേംനാഥ് അന്തരിച്ചത്.
വടകര മുൻ എംഎല്‍എയും എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു എംകെ പ്രേംനാഥ്. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. വടകര ചോമ്ബാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം 2006-2011 കാലത്താണ് നിയമസഭയില്‍ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടകര റൂറല്‍ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.