കുവൈത്ത് സിറ്റി: ജനസേവന രംഗത്ത് മൂന്നു വര്‍ഷം പിന്നിട്ട ഗാന്ധിസ്മൃതി കുവൈത്തിന്റെ മൂന്നാം വാര്‍ഷികം വെള്ളിയാഴ്ച.
ആസ്പയര്‍ ഇന്ത്യൻ ഇന്റര്‍നാഷനല്‍ സ്കൂളില്‍ വൈകീട്ട് നാലു മുതല്‍ 10 വരെയാണ് ആഘോഷമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യാതിഥിയായി എം.പി. അബ്ദുസ്സമദ് സമദാനി എം.പി പങ്കെടുക്കും. കലാ പരിപാടികള്‍, ഭവന നിര്‍മാണ പദ്ധതി ഉദ്ഘാടനം എന്നിവയും ഇതോടൊപ്പം നടക്കും. കോവിഡ് കാലത്ത് കുവൈത്തിലെ ഒരുപറ്റം സുഹൃത്തുക്കളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് ഗാന്ധിസ്മൃതിക്ക് തുടക്കം. ജാതി, മത, രാഷ്‌ടീയത്തിനതീതമായി ഗാന്ധിയൻ ആദര്‍ശങ്ങളെ ഉള്‍ക്കൊണ്ട് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം.
ലോക്ഡൗണ്‍ സമയത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും യാത്രസൗകര്യങ്ങളും ഒരുക്കി. കേരളത്തിലെ നിര്‍ധനരായ കുട്ടികള്‍ക്ക് ഓണ്‍ലൈൻ പഠനത്തിന് മൊബൈലും ടി.വിയും എത്തിച്ചു. 2020 നവംബറില്‍ ഗാന്ധിസ്മൃതി കുവൈത്ത് എന്നപേരില്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി.
കേരളത്തിലെ സ്നേഹഭവനുകള്‍, അഗതിമന്ദിരങ്ങള്‍ എന്നിവക്ക് സഹായമായി ‘സ്നേഹവിരുന്ന്’ എന്നപരിപാടിക്ക് 2021ല്‍ തുടക്കമിട്ടു. ഇതിനകം 85 സ്നേഹവിരുന്നുകള്‍ നല്‍കി. മരുഭൂമിയില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് കമ്ബിളിപ്പുതപ്പും ഭക്ഷണവും മരുന്നും എത്തിച്ചു നല്‍കുന്ന ‘സ്നേഹയാത്ര’ പദ്ധതി 2021ല്‍ തുടങ്ങി. കാൻസര്‍, വൃക്ക രോഗം ബാധിച്ചവര്‍ എന്നിവര്‍ക്കായി ‘സ്നേഹാമൃതം’ പദ്ധതിക്കും 2023ല്‍ തുടക്കമിട്ടു.
ഇതിനകം ഏഴു കുടുംബങ്ങള്‍ക്ക് സഹായം നല്‍കി. അല്‍ഷൈമേഴ്‌സ് ബാധിച്ച കുടുംബത്തെയും ഓട്ടിസം ബാധിച്ച രണ്ടു കുട്ടികളുള്ള മറ്റൊരു കുടുംബത്തെയും ഭക്ഷണത്തിനും മരുന്നിനും സഹായം നല്‍കി. കുവൈത്തിലെ തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്ബും സൗജന്യ രക്തപരിശോധനയും നടത്തിവരുന്നു.
ഗാന്ധി അനുസ്മരണം, ഖദര്‍വസ്ത്ര വിതരണം, പ്രസംഗ മത്സരം, പ്രസംഗ പരമ്ബര, വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന പദ്ധതി, അന്നദാനം, സമൂഹ നോമ്ബുതുറ തുടങ്ങി സഹായവും സൗഹാര്‍ദവും വളര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടന ഇതിനകം നടത്തിയിട്ടുണ്ട്.
വാര്‍ത്ത സമ്മേളനത്തില്‍ ഗാന്ധിസ്മൃതി പ്രസിഡന്‍റ് പ്രജോദ് ഉണ്ണി, ജനറല്‍ സെക്രട്ടറി മധു മാഹി, രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, പ്രോഗ്രാം കണ്‍വീനര്‍ ടോം ജോര്‍ജ്, ജോയൻറ് ട്രഷറര്‍ പോളി അഗസ്റ്റിൻ, വനിതവേദി ചെയര്‍പേഴ്സൻ ഷീബ പെയ്‌ടൻ, എക്സിക്യൂട്ടിവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.