മസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റുകളിലെ സ്വകാര്യ വീടുകളിലെ അനധികൃത തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി പരിശോധന ശക്തമാക്കി തൊഴില്‍ മന്ത്രാലയം അധികൃതര്‍.
തൊഴില്‍ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫെയര്‍ (ജോയന്‍റ് ഇൻസ്‌പെക്ഷൻ ടീം) റോയല്‍ ഒമാൻ പൊലീസിന്‍റെ സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ ലൈസൻസ് നേടാതെ ജോലിയില്‍ ഏര്‍പ്പെട്ട 30 തൊഴിലാളികളെ പിടികൂടി.
ഇവര്‍ക്കെതിരെ നിയമനടപടികള്‍ നടന്നുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിനും എല്ലാ തൊഴിലാളികളും നിയമാനുസൃതമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു പരിശോധന കാമ്ബയിൻ. ലൈസൻസില്ലാത്ത ജോലിയോ തൊഴില്‍ നിയമ ലംഘനമോ കണ്ടെത്തിയാല്‍ അടുത്തുള്ള തൊഴില്‍മന്ത്രാലയ ഓഫിസില്‍ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.