മസ്കത്ത്: കോഴിക്കോട് വിമാനത്താവളത്തില്‍ പകല്‍ സര്‍വിസിന് അനുവാദം ലഭിച്ചതോടെ വിമാന സമയങ്ങളില്‍ ചെറിയ മാറ്റം. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും ഒമാൻ എയറിന്റെയും സമയങ്ങളില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്.
എന്നാല്‍, നവംബറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്ക് വിമാന സര്‍വിസുകള്‍ വെട്ടിക്കുറച്ചു. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വിസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് നവംബറില്‍ മൂന്ന് ദിവസങ്ങളിലായി നാല് സര്‍വിസുകള്‍ മാത്രമാണ് കമ്ബനിയുടെ വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്നത്. നവംബറില്‍ മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് സര്‍വിസുകളുള്ളത്. ഇതില്‍ വ്യാഴാഴ്ച രണ്ട് സര്‍വിസുകളാണ്ടാവുക.
കോഴിക്കോട്ടേക്കുള്ള ശനി, വ്യാഴാഴ്ചത്തെ രണ്ടാം സര്‍വിസിനുമാണ് സമയത്തില്‍ മാറ്റമുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് 11.40ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 05.05ന് കോഴിക്കോട്ടെത്തും. വ്യാഴാഴ്ചത്തെ രണ്ടാമത്തെ സര്‍വിസും ഉച്ചക്ക് 11.40 ന് പുറപ്പെട്ട് വൈകീട്ട് 05.05ന് കോഴിക്കോട്ടെത്തും. കോഴിക്കോടുനിന്ന് തിങ്കള്‍, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് മസകത്തിലേക്ക് സര്‍വിസുകളുള്ളത്. ശനി, വ്യാഴം ദിവസങ്ങളില്‍ വിമാനം കോഴിക്കോട്ടുനിന്ന് കാലത്ത് 8.10ന് പുറപ്പെട്ട് 10.40ന് എത്തും.
തിങ്കളാഴ്ച രാത്രി 11.20ന് പുറപ്പെട്ട് പുലര്‍ച്ച 1.50നുമാണ് മസ്കത്തില്‍ ലാൻഡ് ചെയ്യുക. ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് പുറപ്പെട്ട് ഉച്ചക്കുശേഷം 3.30നും എത്തും. ഒമാൻ എയര്‍ നിലവില്‍ എല്ലാ ദിവസവും രണ്ട് സര്‍വിസ് വീതം നടത്തുന്നുണ്ടെങ്കിലും ശനി, ചൊവ്വ ദിവസങ്ങളില്‍ ഒരു സര്‍വിസ് മാത്രമാണ് നടത്തുന്നത്. ഈ ദിവസങ്ങളില്‍ കാലത്ത് 8.55ന് പുറപ്പെട്ട് വിമാനം ഉച്ചക്ക് 1.50ന് കോഴിക്കോട്ടെത്തും. വ്യാഴാഴ്ച കാലത്ത് 8.55നും കാലത്ത് 9.10നും രണ്ട് സര്‍വിസുകളാണുള്ളത്. എന്നാല്‍ വെള്ളി, ഞായര്‍, തിങ്കള്‍, ബുധൻ ദിവസങ്ങളില്‍ പുലര്‍ച്ച 2.50 പുറപ്പെട്ട് കാലത്ത് 7.45നും ഉച്ചക്ക് ശേഷം 3.10 മസ്കത്തില്‍നിന്ന് പുറപ്പെട്ട് രാത്രി 8.05 കോഴിക്കോട്ടെത്തുന്നതുമായ രണ്ട് സര്‍വിസുകളാണുള്ളത്.
നവംബര്‍ മാസത്തില്‍ കോഴിക്കോട്ടേക്കുള്ള സര്‍വിസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറക്കുന്നത് നിരക്കുകള്‍ ഉയര്‍ന്നുനില്‍ക്കാൻ കാരണമാക്കും. സാധാരണ നവംബറില്‍ യാത്രക്കാര്‍ കുറവായതിനാല്‍ നിരക്കുകള്‍ കുത്തനെ കുറയാറുണ്ട്. ഇത് അവസരമായെടുത്ത് കുറഞ്ഞ വരുമാനക്കാരായ നിരവധി പേര്‍ നാട്ടില്‍ പോവാറുണ്ട്.
എന്നാല്‍, സര്‍വിസുകള്‍ വെട്ടിച്ചുരുക്കിയതോടെ നിരക്കുകള്‍ കുറയാനുള്ള സാധ്യതയാണ് ഇല്ലാതാവുന്നത്. യാത്രക്കാര്‍ കുറയുന്നതോടെ ഒമാൻ എയറും നിരക്കുകള്‍ കുറക്കാറുണ്ട്. എയര്‍ ഇന്ത്യ സര്‍വിസുകള്‍ കുറച്ചതോടെ ഈ സാധ്യതകളെല്ലാം ഇല്ലാതാവുകയാണെന്ന് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു.