കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞദിവസം വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന ഏഴ് പേരില്‍ നിന്ന് ഇന്ത്യക്കാരൻ ഉള്‍പ്പെടെ രണ്ടുപേരെ അവസാന നിമിഷം ഒഴിവാക്കി.
തമിഴ്നാട് സ്വദേശിയായ അൻബുദാസൻ നടേശനെയാണ് ഇന്ത്യൻ എംബസിയുടെ ഇടപെടല്‍ മൂലം വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്. വിവിധ കേസുകളില്‍ അകപ്പെട്ട ഏഴ് പേരെയാണ് വ്യാഴാഴ്ച തൂക്കിലേറ്റാൻ തീരുമാനിച്ചിരുന്നത്.
എന്നാല്‍ തമിഴ്നാട് സ്വദേശി അൻബുദാസന്‍റെയും മറ്റ് ഒരാളുടെയും വധശിക്ഷ നടപ്പാക്കുന്നത് അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. ഇവരൊഴികെ ബാക്കി അഞ്ച് പേരെ തൂക്കിലേറ്റി.
2015-ല്‍ ശ്രീലങ്കൻ യുവതിയെ കൊന്ന കേസിലാണ് അൻബുദാസൻ അറസ്റ്റിലായത്. തുടര്‍ന്ന് കുവൈറ്റ് ക്രിമിനല്‍ കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചു.
എന്നാല്‍ യുവതിയുടെ കുടുംബം ബ്ലഡ്മണി നല്‍കി മാപ്പ് അപേക്ഷിക്കുള്ള നീക്കം അൻബുദാസന്‍റെ ബന്ധുക്കള്‍ നടത്തിയിരുന്ന വിവരം ഇന്ത്യൻ എംബസിയും കുവൈറ്റ് അധികൃതരും അറിഞ്ഞിരുന്നില്ല.
വധശിക്ഷയ്ക്കുള്ള നടപടിക്രമങ്ങളെ പറ്റി കുവൈറ്റ് അധികൃതര്‍ ഇന്ത്യൻ എംബസിക്ക് വിവരം നല്‍കിയിരുന്നു. ജയില്‍ സന്ദര്‍ശിച്ച എംബസി ജീവനക്കാരോട് മാപ്പ് അപേക്ഷിക്കുള്ള നീക്കങ്ങളെ പറ്റി അൻബുദാസൻ അറിയിച്ചപ്പോഴാണ് അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിഞ്ഞത്.
ഇന്ത്യൻ എംബസി ലേബര്‍ വിഭാഗം മേധാവി അനന്ത സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ അൻബുദാസിന്‍റെ നാട്ടിലുള്ള സഹോദരനെ ബന്ധപ്പെടുകയും കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തില്‍ നിന്നും മാപ്പപേക്ഷിച്ചുകൊണ്ടുള്ള നീക്കം സംബന്ധിച്ച രേഖകള്‍ എത്തിക്കുകയുമായിരുന്നു.
സ്ഥാനപതി ആദര്‍ശ് സ്വൈകയും കുവൈറ്റ് ഉന്നത അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യൻ എംബസിയുടെയും കുവൈറ്റ് അധികൃതരുടെയും അടിയന്തരമായ നീക്കങ്ങള്‍ക്ക് ഒടുവിലാണ് അൻബുദാസിന്‍റെ വധശിക്ഷ നടപ്പിലാക്കുന്നത് ഒഴിവാക്കിയത്.