മസ്കത്ത്: മലയാളികളുടെ പ്രിയപ്പെട്ട അടിച്ചായക്ക് ഒമാനിലും സ്വീകാര്യത വര്‍ധിക്കുന്നു. സമോവര്‍ ചായ, മീറ്റര്‍ ചായ തുടങ്ങിയ നിരവധി പേരുകളില്‍ അറിയപ്പെടുന്ന ഈ പ്രിയ പാനീയം മസ്കത്തിലെ നിരവധി ഹോട്ടലുകളിലും ഹൈപര്‍ മാര്‍ക്കറ്റുകളിലും ഇപ്പോള്‍ ലഭിക്കുന്നുണ്ട്.
ഇത്തരം സ്ഥാപനങ്ങള്‍ തേടിപ്പിടിച്ച് ചായപ്രേമികള്‍ പോകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചില ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് പുറത്ത് പ്രത്യേകമായി സജ്ജീകരിച്ച് അടിച്ചായക്കായി സൗകര്യമൊരുക്കിയിട്ടുമുണ്ട്.
നാട്ടില്‍ അന്യംനിന്നുപോവുന്ന അടിച്ചായ അതിന്റെ എല്ലാ നിലവാരത്തോടുംകൂടി ഒമാനില്‍ ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചായ പ്രേമികള്‍ പറയുന്നു. നാട്ടിലെ സമോവറും ചായ ഉണ്ടാക്കാനുള്ള തുണി അരിപ്പയുമൊക്കെ കാണുമ്ബോള്‍ ഗൃഹാതുരത്വം അനുഭവപ്പെടുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. ഇത്തരം സമോവറുകളും ചായപ്പൊടി അരിക്കാനുള്ള തുണി അരിപ്പകളുമൊക്കെ പണ്ട് കാലത്ത് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ കാഴ്ചയായിരുന്നു. പിന്നീട് ചായയുടെ രൂപവും ഭാവവുമൊക്കെ മാറി. എന്നാല്‍ സുല്‍ത്താനേറ്റില്‍ ഇത്തര ചായ ലഭിക്കുന്ന കടകളില്‍ വൈകുന്നേരങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ദൂരക്കുകളില്‍നിന്നുപോലും ഇത്തരം ചായ തേടി എത്താറുണ്ടെന്ന് കച്ചവടക്കാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. രുചി കൂട്ടാൻ ഒരു കപ്പില്‍നിന്ന് മറ്റൊരു കപ്പിലേക്ക് ഉയരത്തില്‍ ഒഴിക്കുന്നത് നോക്കി നില്‍ക്കാൻതന്നെ നല്ല രസമാണെന്നും ചായപ്രേമികള്‍ പറയുന്നു. ഇങ്ങനെ ഉയരത്തില്‍ ഒഴിക്കുന്നത് കൊണ്ടാണ് ഇതിന് മീറ്റര്‍ ചായ എന്ന് പേര് വന്നതെന്നും ഇതിന്റെ പിന്നില്‍ രസകരമായ കഥയുണ്ടന്നും ചായ പ്രേമികള്‍ പറയുന്നു. പണ്ടെന്നോ ഒരു ചായക്കടക്കാരൻ ഇങ്ങനെ ഉയര്‍ത്തി ചായ ഒഴിക്കുന്നത് കണ്ടു നിന്ന ഒരു വിദേശി ചായ മീറ്റര്‍ കണക്കിനാണ് കൊടുക്കുന്നതെന്ന് കരുതി ഒരു മീറ്റര്‍ ചായക്ക് ഓര്‍ഡര്‍ നല്‍കിയെന്നാണ് കഥ.
ചായക്കൊപ്പം പല സ്ഥാപനങ്ങളിലും ചെറു കടികളും ലഭിക്കുന്നുണ്ട്. ഉള്ളിവട, പരിപ്പുവട, പഴംപൊരി, സുഖിയൻ, വിവിധ തരം മസാല പത്തലുകള്‍ അടക്കം നിരവധി കടി വിഭവങ്ങള്‍ കൂടി അടിച്ചായക്കൊപ്പം കിട്ടുന്നതും മലയാളികളെ സന്തോഷിപ്പിക്കുന്നതാണ്. അതിനാല്‍ ഇത്തരം ഉല്‍പന്നങ്ങളും വേഗത്തില്‍ വിറ്റഴിയുന്നുണ്ട്. ഇത്തരം ചായ കുടിക്കാൻ മലയാളികള്‍ക്കൊപ്പം മറ്റും രാജ്യങ്ങളിലുള്ളവരും എത്തുന്നുണ്ട്. ഇത് പത്തി ചായ അടക്കമുള്ള സാധാരണ ചായകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. ചില സ്ഥാപനങ്ങളില്‍ മലയാളികള്‍ക്ക് പുറമെ ബംഗ്ലാദേശികളും മീറ്റര്‍ ചായ ഉണ്ടാക്കുന്നുണ്ട്.
അടിച്ചായകള്‍ക്കുള്ള പല ഉപകരണങ്ങള്‍ നാട്ടില്‍നിന്ന് കൊണ്ടു വരുകയാണെന്ന് ഇത്തരം സ്ഥാപനത്തിന്റെ ഉടമയായ വടകര തോടന്നൂര്‍ സ്വദേശി കെ.കെ. അബ്ദുറഹീം പറഞ്ഞു. അടിച്ചായക്ക് ഉപയോഗിക്കുന്ന സമോവര്‍ ഒമാനില്‍ ലഭ്യമല്ല. അതിനാല്‍ ഇത് നാട്ടില്‍നിന്ന് കൊണ്ടു വരുകയാണ് ചെയ്യുന്നത്. ഇത് ഏറെ പ്രയാസം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ചായ അരിക്കാനുള്ള തുണി അരിപ്പയും ഇവിടെ കിട്ടില്ല. അരിപ്പയുടെ തുണി ഇടക്കിടെ മാറ്റേണ്ടി വരുന്നതും മറ്റൊരു പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു.