കുവൈത്ത് സിറ്റി: ഇസ്രായേല്‍ ആക്രമണം കനപ്പിച്ചതോടെ കുവൈത്തില്‍ ജോലി തരപ്പെട്ട ഫലസ്‍തീൻ അധ്യാപകര്‍ അഭിമുഖീകരിക്കുന്നത് അജ്ഞാത വിധി. കുവൈത്തിലേക്ക് 530ഓളം ഫലസ്തീൻ അധ്യാപകരെ റിക്രൂട്ട്ചെയ്യാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ ധാരണയിലെത്തിയിരുന്നു.
ഇവരെ രാജ്യത്തെത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്. ഇതോടെ നടപടികള്‍ നിലച്ചു. ഫലസ്തീനിയൻ അധ്യാപകര്‍ക്ക് കുവൈത്തിലെത്താൻ കഴിയാത്ത അവസ്ഥയാണ് നിലവില്‍. തുടര്‍ച്ചയായ ആക്രമണവും റഫ ക്രോസിങ്ങുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളുമാണ് യാത്രക്ക് തടസ്സം.
കുവൈത്തില്‍ ജോലി ചെയ്യാൻ തെരഞ്ഞെടുത്തവരില്‍ 20 പേരുമായി മാത്രമാണ് നിലവില്‍ ആശയവിനിമയം നടത്താൻ കഴിയുന്നതെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ബാക്കിയുള്ളവരുമായുള്ള ആശയവിനിമയം ഏതാണ്ട് വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ ബോംബാക്രമണത്തില്‍ രണ്ട് അധ്യാപകര്‍ ഇതിനകം കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കിയുള്ളവരുടെ അവസ്ഥ എന്താണെന്ന് ആര്‍ക്കും ഉറപ്പില്ല.
അവര്‍ ജീവിച്ചിരിപ്പുണ്ടോ, ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടോ, കാണാതാവുകയോ നാടുവിടുകയോ ചെയ്‌തിട്ടുണ്ടോ എന്നും വ്യക്തമല്ല. ഇവരുമായി ആശയവിനിമയം നടത്താൻ ഫലസ്തീൻ എംബസി പലതവണ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിന്റെ തുടക്കത്തില്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന ഒരു ഫലസ്തീൻ അധ്യാപകന്റെ കുടുംബം കൊല്ലപ്പെട്ടിരുന്നു.