മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്രീസോണ്‍ ആരംഭിക്കാൻ കരാര്‍ ഒപ്പു വെച്ചു. സ്പെഷ്ല്‍ സോണ്‍സ് ആൻഡ് ഫ്രീസോണ്‍ പൊതു അതോറിറ്റിയും അസ്‍യാദ് ഗ്രൂപ്പും തമ്മിലാണ് സംബന്ധമായ കരാറില്‍ കഴിഞ്ഞ ദിവസം എത്തിയത്. വിമാനത്താവളം കേന്ദ്രമാക്കി ആരംഭിക്കുന്ന ആദ്യ ഫ്രീസോണ്‍ കൂടിയാണിത്.
ഈ ഫ്രീസോണ്‍ പദ്ധതി രാജ്യത്തിന്‍റെ സാമ്ബത്തിക മേഖല വൈവിധ്യവത്ക്കരിക്കാൻ സഹായകമാവും. ഒന്നാം ഘട്ടത്തില്‍ 3,70,000 ചതുരശ്ര മീറ്റര്‍ ഏരിയയിലാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി വൈദ്യുതി, വെളിച്ചം എന്നിവ എത്തിക്കാനുള്ള പദ്ധതിയാണ് നടക്കുന്നത്.
ഫ്രീസോണ്‍ നിലവില്‍ വരുന്നതോടെ ലോജിസ്റ്റിക്കിന്റെ അന്താരാഷ്ട്ര ഹബായി വിമാനത്താവളം മാറും. വിവിധ ഇനം ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുക, വിവിധ രാജ്യങ്ങളിലേക്കുള്ള ഉല്‍പന്നങ്ങള്‍ ഒമാൻ വഴി കയറ്റി അയക്കുക തുടങ്ങിയ നിരവധി പദ്ധതികള്‍ ഫ്രീ സോണ്‍ മേഖലയിലുണ്ടാവും. കയറ്റുമതിക്കും മറ്റും അന്താരാഷ്ട്ര നിലവരമുള്ള ലോജിസ്റ്റിക് സംരംഭം ഒരുക്കുക എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടും. എറ്റവും മികച്ച ഉപരിതല പശ്ചാത്തലമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുക. അതോടൊപ്പം മികച്ച വാണിജ്യ സൗഹൃദ പരിസ്ഥിതി ഒരുക്കുകയും ചെയ്യും. ഇവിടെ പ്രവര്‍ത്തിക്കുന്ന ചെറിയ വ്യവസായങ്ങള്‍ക്ക് മസ്കത്ത് വിമാനത്താവളം ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര തലത്തില്‍ വളരാൻ കഴിയും. അതോടെ മറ്റ് തുറമുഖങ്ങളും അതിര്‍ത്തി കര പോര്‍ട്ടുകളും കമ്ബനികള്‍ക്ക് ഉപയോഗപ്പെടുത്താനാവും.
നിരവധി മേഖലകളിലുള്ള നിക്ഷേപ അവസരമാണ് മസ്കത്ത് വിമാനത്താവള ഫ്രീ സോണില്‍ ഉണ്ടാവുക. ലോജിസ്റ്റിക്, വാണിജ്യ മേഖലകള്‍, വെയര്‍ ഹൗസുകള്‍, ഓഫിസ് സൗകര്യങ്ങള്‍ വിവിധ തരം കയറ്റുമതി സൗകര്യങ്ങള്‍ എന്നിവ ഫ്രീസോണിലുണ്ടാവും.
ഫ്രീസോണില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. 100 ശതമാനം വിദേശി ഉടമസ്ഥത, കയറ്റുമതി ഇറക്കുമതി നികുതിയിലെ പൂര്‍ണമായ ഇളവ്, മിനിമം മൂലധനം ആവശ്യമില്ലായ്മ, 15 വര്‍ഷക്കാലത്തേക്ക് വരുമാന നികുതി ഇളവ്, എല്ലാ പെര്‍മിറ്റുകളും ലൈസൻസുകളും ലഭിക്കാൻ ഒറ്റ പോയന്റ് സേവനം തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും.