മസ്കത്ത്: ഒമാനിലെ ഇന്ത്യൻ എംബസി ഒമ്രാൻ ഗ്രൂപ്പിന്റെ ദേശീയ ട്രാവല്‍ ഓപറേറ്ററും അനുബന്ധ സ്ഥാപനവുമായ വിസിറ്റ് ഒമാനുമായി സഹകരിച്ച് നിര്‍മിച്ച യോഗയെക്കുറിച്ചുള്ള വിഡിയോ കഴിഞ്ഞദിവസം പുറത്തിറക്കി.
‘സോള്‍ഫുള്‍ യോഗ-സെറീൻ ഒമാൻ’ എന്ന് പേരിട്ടിരിക്കുന്ന വിഡിയോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഒമാനി പൗരന്മാര്‍ക്കും അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കും യോഗയിലൂടെ കൈവരിച്ച സൗഹാര്‍ദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായാണ് ഒരുക്കിയിരിക്കുന്നത്. നിരവധി യോഗ പ്രേമികളുടെയും വിസിറ്റ് ഒമാൻ അധികൃതരുടെയും സാന്നിധ്യത്തില്‍ എംബസി ഓഡിറ്റോറിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡര്‍ അമിത് നാരങ്, വിസിറ്റ് ഒമാൻ മാനേജിങ് ഡയറക്ടര്‍ ഷബീബ് അല്‍ മാമ്രി എന്നിവര്‍ സംയുക്തമായാണ് വിഡിയോ ലോഞ്ച് ചെയ്തത്. ഈ സംരംഭം സാക്ഷാത്കരിക്കാൻ സഹായിച്ച വിസിറ്റ് ഒമാന് നന്ദി പറയുകയാണെന്ന് അംബാസഡര്‍ അമിത് നാരങ്ക് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും സാംസ്‌കാരികവും പ്രകൃതിദത്തവുമായ കാര്യങ്ങളെ കുറിച്ച് ആഴത്തിലുള്ള ധാരണ വളര്‍ത്താൻ വിഡിയോ നിസ്സംശയമായും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒമാന്‍റെ ബീച്ചുകള്‍, മണല്‍തിട്ടകള്‍, പര്‍വതങ്ങള്‍, ചരിത്രപരമായി സമ്ബന്നമായ മത്ര എന്നിവയുള്‍പ്പെടെ ഒമാനിലെ ടൂറിസ്റ്റ് ലൊക്കേഷനുകളുടെ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിലാണ് യോഗ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രകൃതിവിസ്മയങ്ങളുടെയും യോഗ പരിശീലനത്തിന്റെയും ഈ സംയോജനം കാഴ്ചക്കാരെ ആകര്‍ഷിക്കാനും ഒമാന്റെ ശാന്തത പര്യവേക്ഷണം ചെയ്യാൻ അവരെ പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ദൃശ്യാനുഭവമാണ് നല്‍കുന്നതെന്ന് ഇന്ത്യൻ എംബസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പദ്ധതിയുടെ വിജയത്തിനായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള 35 യോഗ വളന്റിയര്‍മാര്‍ വിഡിയോ ഷൂട്ടില്‍ പങ്കെടുത്തു. ചടങ്ങില്‍ നിരവധി യോഗപ്രേമികളെയും എംബസി അനുമോദിച്ചു.