മസ്കത്ത്: ബാങ്കിങ് വിവരങ്ങള്‍ പുതുക്കാനെന്നുപറഞ്ഞു ഒമാനില്‍ നടക്കുന്ന പുതിയ ഓണ്‍ ലൈൻ ബാങ്കിങ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍.
കെ.വൈ.സി വിശദാംശങ്ങള്‍ അപ്‌ഡേറ്റു ചെയ്യാൻ അഭ്യര്‍ഥിച്ച് ബാങ്കില്‍നിന്നാണെന്നു കാണിച്ചാണ് എസ്.എം.എസ്, വാട്സ്‌ആപ് സന്ദേശങ്ങള്‍ തട്ടിപ്പു സംഘങ്ങള്‍ അയക്കുന്നത്. കഴിഞ്ഞദിവസങ്ങളിലായി നിരവധി വിദേശികള്‍ക്കും മറ്റും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കുകയുണ്ടായി.
‘പ്രിയപ്പെട്ട കെ.വൈ. സി ഹോള്‍ഡര്‍, ഞങ്ങളുടെ ബാങ്കിലെ നിങ്ങളുടെ കെ.വൈ.സി രേഖകള്‍ നിലവില്‍ കാലഹരണപ്പെട്ടിരിക്കുകയാണ്. സുഗമമായ ബാങ്കിങ് ഇടപാട് നടത്താൻ നിങ്ങളെ സഹായിക്കുന്നതിനു ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക്ചെയ്ത് അപ്ഡേറ്റ് ചെയ്യണമെന്നറിയിക്കുന്നു’ -ഇതായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം. എന്നാല്‍, ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ നമ്മുടെ ബാങ്കിങ് വിവരങ്ങള്‍ തട്ടിപ്പു സംഘത്തിന്‍റെ കൈവശമെത്താൻ സാധ്യത കൂടുതലാണ്. കെ.വൈ.സി, പിൻ നമ്ബര്‍, ഒ.ടി.പി എന്നിവയും മറ്റും ആവശ്യപ്പെട്ടു ഉപഭോക്താവിനു സന്ദേശങ്ങളും ഇ.മെയിലുകളും അയക്കുന്ന തട്ടിപ്പിനെക്കുറിച്ച് ഒമാനിലെ ബാങ്കുകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബാങ്കിങ് വിശദാംശങ്ങള്‍ ആരുമായും പങ്കിടരുതെന്നും ഇത്തരത്തിലുള്ള പിൻ, ഒ.ടി.പി, സി.വി.വി, കാര്‍ഡ് നമ്ബര്‍ എന്നിവ ഫോണ്‍, എസ്.എം.എസ്, വാട്ട്‌സ്‌ആപ്പ്, വെബ് ലിങ്കുവഴി ആവശ്യപ്പെടില്ല എന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.
അജ്ഞാത ഇടപാടുകാരണം നിങ്ങളുടെ എ.ടി.എം കാര്‍ഡ് േബ്ലാക്ക് ചെയ്യപ്പെട്ടു/ചെയ്യപ്പെടും എന്നു പറഞ്ഞു വാട്സ്ആപ് സന്ദേശം അയച്ചാണ് മറ്റൊരു തട്ടിപ്പ് നടക്കുന്നത്. ഇതുഒഴിവാക്കാനായി സന്ദേശത്തില്‍ കാണുന്ന നമ്ബറില്‍ ബന്ധപ്പെടണമെന്നും പറയുന്നുണ്ട്. ബാങ്കിന്റെ വ്യാജ ലോഗോ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം ഇത്തരത്തില്‍ സന്ദേശം അയക്കുന്നത്. ഒറ്റനോട്ടതില്‍ ബാങ്കില്‍നിന്നാണ് സന്ദേശം എന്നു തോന്നിപ്പിക്കുന്നതിനാല്‍ പലരും ഇത്തരക്കാരുടെ വലയില്‍ വീഴുകയും ചെയ്യും.
ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും നമ്ബര്‍ ഉടൻ ബ്ലോക്ക് ചെയ്യുകയും ബാങ്കിനെ ഉടനെ അറിയിക്കുകയുംവേണമെന്ന് അധികൃതര്‍ അറിയിച്ചു. സമാന രീതിയലുള്ള വിവിധ തട്ടിപ്പുകള്‍ക്കെതിരെ റോയല്‍ ഒമാൻ പൊലീസ് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി നല്‍കിയ നിര്‍ദേശങ്ങളിലാണ് ബാങ്ക് കാര്‍ഡിന്‍റെ വിശദാംശങ്ങള്‍, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആര്‍.ഒ.പി നിര്‍ദേശിച്ചിരിക്കുന്നത്.
ഓണ്‍ലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ ഓരോദിവസവും പുതിയ രീതികളാണ് സംഘം ഉപയോഗിക്കുന്നത്. വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്‌വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോണ്‍കാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവര്‍ പറയുന്നത്.