ലണ്ടൻ: ബ്രിട്ടനിലെത്തുന്ന അഭയാര്‍ഥികളെ ആഫ്രിക്കയിലെ റുവാണ്ടയില്‍ നിര്‍മിക്കുന്ന ഗ്വണ്ടനാമോ മോഡല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ സ്വന്തം പാളയത്തില്‍ കടുത്ത വിമര്‍ശനം നേരിട്ട് പ്രധാനമന്ത്രി ഋഷി സുനക്.
അഭിപ്രായ സര്‍വേകളില്‍ പ്രതിപക്ഷമായ ലേബര്‍ കക്ഷിക്ക് മുന്നില്‍ വിയര്‍ക്കുന്നതിനിടെയാണ് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പടപ്പുറപ്പാട്. കണ്‍സര്‍വേറ്റീവുകളിലെ മിതവാദികള്‍ ഇത് മനുഷ്യത്വരഹിതമായ നീക്കമാണെന്ന് ആരോപിക്കുമ്ബോള്‍ ഇതിലും കടുത്ത നടപടിയാണ് വേണ്ടതെന്ന് തീവ്രപക്ഷം ആവശ്യപ്പെടുന്നു.
ഭരണപക്ഷത്തെ നിരവധി എം.പിമാര്‍ ഇതിനകം റുവാണ്ട പദ്ധതിക്കെതിരെ വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷംകൂടി എതിരാകുന്നതോടെ പദ്ധതി പിൻവലിക്കേണ്ടിവരും. വിമര്‍ശനത്തെതുടര്‍ന്ന് നേരത്തേ ഇത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായിരുന്നു. ഇതിനെക്കുറിച്ച ചര്‍ച്ചകള്‍ തകൃതിയാകുന്നതിനിടെയാണ് സുനകിനെ അപായമുനയിലാക്കി പുതിയ പ്രശ്നങ്ങള്‍. റുവാണ്ട പദ്ധതി അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിക്കാത്തതാണെന്ന് കഴിഞ്ഞ ദിവസം യു.എൻ അഭയാര്‍ഥി സമിതി കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിപ്രായ സര്‍വേയില്‍ ബ്രിട്ടനില്‍ 361 സീറ്റില്‍ 310ഉം നേടി ലേബറുകള്‍ അധികാരമേറുമെന്ന് സൂചന നല്‍കിയിരുന്നു.