മസ്കറ്റ്: ഒമാനിലെ ചില ഗവർണറേറ്റുകളില്‍ തുടർച്ചയായി മഴ പെയ്യുന്നതു മൂലം വെള്ളപ്പാച്ചിലിന് സാധ്യത ഉള്ളതിനാല്‍ അത്യാവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് റോയല്‍ ഒമാൻ പൊലീസിന്റെ നിർദ്ദേശം.
ഒമാനില്‍ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ അസാധാരണമായ അടിയന്തര സാഹചര്യങ്ങള്‍ ഒഴികെ, മഴയുള്ള കാലാവസ്ഥയില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് പൊലീസ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ന്യൂനമർദ്ദത്തിൻറെ ഭാഗമായി ഒമാനില്‍ ബുധനാഴ്ച മുതല്‍ മാർച്ച് ഒന്നു വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടായിരുന്നു. രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
താപനിലയില്‍ വലിയ മാറ്റമുണ്ടാകും. ഫെബ്രുവരി 28 മുതല്‍ മാർച്ച് ഒന്ന് വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷൻ അതോറിറ്റി നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.
വടക്കൻ ഗവർണറേറ്റുകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ബുധനാഴ്ച അഞ്ച് മുതല്‍ 15 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കും. തെക്കൻ ശർഖിയ, അല്‍ വുസ്ത, ദോഫാർ, ദാഹിറ ഗവർണറേറ്റുകളില്‍ തെക്കു കിഴക്കൻ കാറ്റ് വീശും.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ എന്നിവിടങ്ങളില്‍ 10 മുതല്‍ 40 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കാം.
വാദികള്‍ നിറഞ്ഞൊഴുകുമെന്നും കടലില്‍ പോകുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മുസന്ദം ഗവർണറേറ്റിൻറെ പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടലിൻറെ തീരങ്ങളിലും തിരമാലകള്‍ രണ്ട് മുതല്‍ 3.5 മീറ്റർ വരെ ഉയർന്നേക്കുമെന്നും അറിയിപ്പില്‍ പറയുന്നു.