മസ്കത്ത്: തുടർച്ചയായി പെയ്ത മഴ കഴിഞ്ഞ രണ്ടുദിവസങ്ങളായി ഒഴിഞ്ഞതോടെ ജനജീവിതം സാധാരണ നിലയിലേക്കു പതിയെ നീങ്ങിത്തുടങ്ങി.
തെക്ക്-വടക്ക് ബാത്തിന, ബുറൈമി, മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലെ വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തില്‍ ഊർജിത ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
റോഡുകളിലേക്കുവീണ കല്ലുകളും മണ്ണുകളും മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നീക്കി പ്രധാന പാതകളെല്ലാം ഗതാഗതയോഗ്യമാക്കി വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. വാദികള്‍ കുത്തിയൊലിച്ച് റോഡുകള്‍ പലതും ഒലിച്ചുപോകുകയും ചിലതൊക്കെ അപ്പാടെ തകരുകയും ചെയ്തിട്ടുണ്ട്. ഇതു മൂലം ബുറൈമിയിലെ ഉള്‍ പ്രദേശങ്ങള്‍ പലതും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥിതിയാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. കടകളിലും വീടുകളിലും ചളി അടിഞ്ഞുകൂടി കിടക്കുകയാണ്. ഇവ സന്നദ്ധ പ്രവർത്തകരുടെയും മറ്റും കൂട്ടായ്മയില്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഈ വീടുകളില്‍ പലതിലും പഴയതുപോലെ താമസം ആരംഭിക്കാൻ ദിവസങ്ങളെടുക്കുമെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു.
ഏറ്റവും കൂടുതല്‍ ആള്‍ നഷ്ടവും നാശവും വരുത്തിയത് വടക്കൻ ശർഖിയ ഗവർണറേറ്റിലാണ്. ഇവിടെ മീറ്ററുകളോളം ദൂരത്തിലാണ് പലയിടത്തും റോഡുകള്‍ തകർന്നുകിടക്കുന്നത്. പകർച്ചവ്യാധികള്‍ പടർന്നുപിടിക്കാതിരിക്കാൻ ശുചീകരണ പ്രവർത്തനങ്ങളില്‍ പാലിക്കേണ്ട മാർഗ നിർദേശങ്ങള്‍ ആരോഗ്യ പ്രവർത്തകർ നല്‍കിവരുന്നുണ്ട്. മഴ കുറഞ്ഞെങ്കിലും പല ഗവർണറേറ്റുകളിലും ഇപ്പോഴും വാദികള്‍ നിറഞ്ഞൊഴുകുന്നുണ്ട്. വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂടുതല്‍ സന്നദ്ധ പ്രവർത്തകർ മഴബാധിത മേഖലകളിലേക്കൊഴുകും. ഇതോടെ സേവന പ്രവർത്തകർക്ക് കൂടുതല്‍ വേഗത കൈവരികയും ചെയ്യും.
അതേസമയം, അവശ്യ സാധനങ്ങള്‍ക്ക് പ്രയാസങ്ങള്‍ നേരിടുന്ന വാദി ബനി ഖാലിദ് വിലായത്ത് നിവാസികള്‍ക്ക് ആർ.ഒ.പിയുടെ ഹെലികോപ്ടർ വഴി ഇവ എത്തിച്ചു.
റോയല്‍ ഒമാൻ പൊലീസ്, റോയല്‍ ആർമി ഓഫ് ഒമാൻ, സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്മെന്‍റ് എന്നിവയുടെ ഫീല്‍ഡ് ടീമുകള്‍ മാഹൂത് വിലായത്തിലെ വാദി അല്‍ സെയിലില്‍ കുടുങ്ങിയ 23 പേരെ രക്ഷപ്പെടുത്തി. എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.
മഴക്ക് ശമനം വന്നതിനാല്‍, അടിയന്തര സേവനത്തിന്‍റെ പ്രവർത്തനങ്ങള്‍ അവസാനിപ്പിച്ചതായി എമർജൻസി മാനേജ്‌മെന്‍റ് നാഷനല്‍ കമ്മിറ്റി അറിയിച്ചു. ബന്ധപ്പെട്ട അധികൃതർ ഓരോ പ്രദേശങ്ങളിലെയും നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.