മസ്‌കത്ത്: ഒമാനില്‍ തുടർച്ചയായി പെയ്യുന്ന മഴക്ക് വെള്ളിയാഴ്ച്ചയോടെ ശമനമുണ്ടായി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ മഴ കടന്നുപോകുന്നതിൻറെ ആശ്വാസത്തിലാണ് ഒമാനിലെ സ്വദേശികളും പ്രവാസികളും.
ന്യൂനമർദ്ദത്തിൻറെ ഭാഗമായി വ്യാഴാഴ്ച ഒമാനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴലാണ് ലഭിച്ചിരുന്നത്.
ഒമാനില്‍ കാലാവസ്ഥ ദുർബലമായതിനാല്‍ ഗവർണറേറ്റുകളിലെ ഉപ കമ്മിറ്റികള്‍ ഉള്‍പ്പെടെ നാഷണല്‍ സെൻറർ ഫോർ എമർജൻസി മാനേജ്മെന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. ദോഫാർ, അല്‍ വുസ്ത, തെക്കൻ ശർഖിയ ഗവർണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. വിവിധ വകുപ്പുകളുമായി ഏകോപിച്ച് റോഡിലെ തടസ്സങ്ങളും മണ്ണും കല്ലും മറ്റും അധികകൃതർ നീക്കി തുടങ്ങിയിട്ടുണ്ട്. റോയല്‍ ആർമി ഓഫ് ഒമാൻ യൂനിറ്റുകള്‍ മഴബാധിത പ്രദേശങ്ങളില്‍ വിവിധ സേവന പ്രവർത്തനങ്ങള്‍ നടത്തി. ന്യൂനമർദ്ദത്തിൻറെ ഭാഗമായി വ്യാഴാഴ്ച പെയ്ത മഴയില്‍ ഉള്‍പ്രദേശങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു. അല്‍വുസത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്‌കൂളുകളില്‍ ഓണ്‍ലൈനിലൂടെയായിരുന്നു പഠനം നടത്തിയിരുന്നത്. മുവാസലാത്ത് ഇൻറർ സിറ്റി ബസ് സർവിസ് ചില റൂട്ടുകളില്‍ റദ്ദാക്കി.സീബ്,സുവൈഖ്, മുസന്ന, ബുറൈമി, റുസ്താഖ്, ശിനാസ് തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് സമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.