കുവൈത്ത് സിറ്റി: താമസ നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധന തുടരുന്നു. വിവിധ ഇടങ്ങളിലായി കഴിഞ്ഞയാഴ്ച പരിശോധനയില്‍ 90 പ്രവാസികള്‍ നജ്ദ പൊലീസ് ജനറല്‍ ഡയറക്ടറേറ്റ് പിടിയിലായി.എല്ലാ ഗവര്‍ണറേറ്റുകളിലും നടത്തിയ തുടര്‍ച്ചയായ സുരക്ഷ, ട്രാഫിക് കാമ്ബയിനിനിടെയാണ് അറസ്റ്റ് നടന്നതെന്ന് അല്‍ അൻബാ പത്രം റിപ്പോര്‍ട്ട് ചെയ്തു.
പിടിയിലായവരില്‍ ഒമ്ബത് പേര്‍ മയക്കുമരുന്നിന് അടിമകളും മയക്കുമരുന്ന് കൈവശം വെച്ചവരുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. താമസ നിയമം ലംഘിച്ച 30 പ്രവാസികളെ അറസ്റ്റ് ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
സാധുതയുള്ള ഐ.ഡികള്‍ കൈവശം വക്കാത്തതിന് 51 അറബ്, ഏഷ്യൻ പ്രവാസികളെയും കസ്റ്റഡിയിലെടുത്തു.രാജ്യത്ത് അനധികൃത താമസക്കാരായ 1,30,000 പ്രവാസികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്തി നാടുകടത്താനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ടുപോകുകയാണ്. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താൻ പരിശോധന തുടര്‍ന്നുവരുകയാണ്.
അനധികൃത താമസക്കാരില്‍ നല്ലൊരു ഭാഗവും വ്യാജ കമ്ബനികളുടെ സ്‍പോണ്‍സര്‍ഷിപ്പിലാണ്. ഇവരെ പിടികൂടി നാടുകടത്തും. ഇത്തരക്കാര്‍ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുവാനായി യാത്രാവിലക്കും ഏര്‍പ്പെടുത്തുമെന്നാണ് സൂചന. നേരത്തേ നിരവധി തവണ പൊതുമാപ്പ് ഉള്‍പ്പെടെ അവസരങ്ങള്‍ നല്‍കിയിട്ടും ഇവരില്‍ ഭൂരിപക്ഷം പേരും പ്രയോജനപ്പെടുത്തിയിരുന്നില്ല. നിയമ ലംഘകരില്‍ ഭൂരിപക്ഷവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അനധികൃത താമസക്കാരില്‍ നല്ലൊരു ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണ്. നിയമ ലംഘനങ്ങള്‍ക്കെതിരെ നിലവില്‍ നടക്കുന്ന സുരക്ഷ പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.