മസ്കത്ത്: രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും തീവ്രവാദത്തിന് ധനസഹായം നല്‍കുന്ന സംഘങ്ങളെ പ്രതിരോധിക്കുന്നതിനുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിയമം കര്‍ശനമാക്കി.
മന്ത്രിതല തീരുമാനംവഴി പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍പ്രകാരം കമ്ബനിയുടെ ഓഹരികളില്‍ കുറഞ്ഞത് 25 ശതമാനമെങ്കിലും കൈവശമുള്ള പങ്കാളികളുടെയോ ഓഹരി ഉടമകളുടെയോ ഡേറ്റ രേഖപ്പെടുത്തുന്ന ഗുണഭോക്തൃ രജിസ്റ്റര്‍ ഉണ്ടാക്കാൻ നിയമം നിര്‍ദേശിക്കുന്നു. വാണിജ്യ കമ്ബനികളുടെ ഈ രജിസ്റ്റര്‍ പ്രകാരമുള്ള വ്യക്തികളാണ് യഥാര്‍ഥ ഗുണഭോക്താവായി നിര്‍വചിക്കപ്പെടുക.
ബിസിനസ് മേഖലയില്‍ സുതാര്യതയും എളുപ്പവും രൂപപ്പെടുത്തുന്നതിനായാണ് പുതിയ നിയമ പരിഷ്കരണം കൊണ്ടുവന്നിട്ടുള്ളത്.
കള്ളപ്പണം തടയുന്നത് ദേശീയ സമ്ബദ്‌വ്യവസ്ഥയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ബിസിനസ്, നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ഫണ്ടിങ്ങിനുമെതിരായ പോരാട്ടത്തില്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന രീതിയിലാണ് നിയമം നിര്‍മിച്ചിട്ടുള്ളത്.
ലോകത്തെ വിവിധ മുൻനിര രാജ്യങ്ങളെ മാതൃകയാക്കിയാണ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. കള്ളപ്പണ ലോബികളെ നിയന്ത്രിക്കുന്നതിലൂടെ സുതാര്യമായ ബിസിനസ്-സാമ്ബത്തിക അന്തരീക്ഷമാണ് അധികൃതര്‍ ലക്ഷ്യംവെക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി 2020ല്‍ പ്രത്യേക വകുപ്പ് രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ഒമാനിലേക്ക് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി, രാജ്യത്ത് കൃത്യമായ നിയമനടപടികളും കാര്യനിര്‍വഹണവും നടപ്പാക്കുന്നതിനാണ് വകുപ്പ് രൂപപ്പെടുത്തിയത്. നിയമം ശക്തമാക്കുന്നതിനൊപ്പം നടപടികളും കടുപ്പിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.