കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ രാജ്യം വിടുന്നതിനു മുമ്ബ് വൈദ്യുതി-ജല ഉപഭോഗ ബില്‍ അടക്കണമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ മന്ത്രാലയം അറിയിച്ചു.
സെപ്റ്റംബര്‍ ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ശേഷം കുടിശ്ശികയുള്ളവര്‍ക്ക് അത് അടച്ചുതീര്‍ക്കാതെ രാജ്യം വിടാനാകില്ല.
പ്രവാസികള്‍ക്ക് വൈദ്യുതി ഉപഭോഗ ബില്‍ പേമെന്റുകള്‍ മെവ്-പേ, സഹല്‍ ആപ്പുകള്‍, സര്‍ക്കാര്‍ ഇലക്‌ട്രോണിക് സേവനങ്ങള്‍ എന്നിവ വഴി ഓണ്‍ലൈനായി അടക്കാം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി-4 ടെര്‍മിനലിലെ ഉപഭോക്തൃ സേവന ഓഫിസിലും സൗകര്യം ഏര്‍പ്പെടുത്തിയതായി വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ മന്ത്രാലയം അറിയിച്ചു.
സാമ്ബത്തികനഷ്ടം തടയാനും കടങ്ങള്‍ തിരിച്ചുപിടിക്കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ സംരംഭം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രവാസികളും സന്ദര്‍ശകരും രാജ്യം വിടുന്നതിനുമുമ്ബ് ഗതാഗത പിഴകള്‍ ഒടുക്കണമെന്ന നിയമം കഴിഞ്ഞ ആഴ്ച മുതല്‍ നിലവില്‍ വന്നിരുന്നു. ഗതാഗതനിയമലംഘന പിഴ ഒടുക്കാതെ വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കും നിലവില്‍ രാജ്യത്തിന് പുറത്തേക്കു പോകാനാകില്ല. അതിര്‍ത്തികളിലും വിമാനത്താവളത്തിലും ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ നിയമം പ്രാവര്‍ത്തികമാക്കിയ ആദ്യ ദിവസങ്ങളില്‍തന്നെ നിരവധി പേരുടെ യാത്രക്ക് തടസ്സം വരുകയും വലിയ തുക തിരിച്ചടക്കുകയും ചെയ്തിരുന്നു.
വിവിധ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിയമപ്രശ്നം കാരണം നേരത്തേ മുതല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി വരുന്നുണ്ട്. ഇതിനു പുറമെയാണ് വിവിധ മന്ത്രാലയങ്ങളും നടപടികള്‍ ശക്തമാക്കുന്നത്. പ്രവാസികള്‍ക്ക് അവശ്യസേവനങ്ങള്‍ നല്‍കുന്ന മറ്റു മന്ത്രാലയങ്ങളും സമാനമായ രീതി പിന്തുടരുമെന്ന് സൂചനയുണ്ട്.
വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും കടം പിരിച്ചെടുക്കുന്നതിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് സമഗ്രമായ സംവിധാനം രൂപവത്കരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയം, വൈദ്യുതി, ജലം, ഗതാഗതം, ആരോഗ്യം, നീതിന്യായ മന്ത്രാലയങ്ങള്‍, പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇൻഫര്‍മേഷൻ എന്നിവയും മറ്റു പ്രധാന സ്ഥാപനങ്ങളും തമ്മിലെ ഏകോപനത്തിലാകും ഇത് പൂര്‍ത്തിയാക്കുക.