ടെലിഫോണ്‍ ബില്ലുകളുടെ കുടിശ്ശിക അടച്ചശേഷം മാത്രമെ പ്രവാസികള്‍ക്ക് ഇനി രാജ്യം വിടാനാകൂവെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സെപ്റ്റംബര്‍ ആറുമുതല്‍ നിയമം നടപ്പില്‍വന്നു. പിഴ അടയ്ക്കാന്‍ വിമാനത്താവളങ്ങളിലും കര-നാവിക കേന്ദ്രങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തി. കമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സര്‍ക്കാര്‍ ഏകജാലക സംവിധാനമായ സഹേല്‍ ആപ് വഴിയോ ബില്‍ അടക്കാം.
രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നതിന് മുമ്ബ് പ്രവാസികള്‍ തങ്ങളുടെ ട്രാഫിക് പിഴയും, വൈദ്യുതി-ജല കുടിശ്ശികയും അടക്കണമെന്ന നിയമം നേരത്തെ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയിരുന്നു. പ്രവാസികളില്‍നിന്നുള്ള പിഴയടക്കമുള്ള കുടിശ്ശികകള്‍ പിരിച്ചെടുക്കുന്ന നടപടികളുടെ ഭാഗമായാണിത്. രാജ്യം വിടുന്നത് ഏത് കാരണത്താലായാലും ഇളവുകള്‍ നല്‍കില്ലെന്ന് അധികൃതര്‍ പറഞ്ഞു.