കോഴിക്കോട്: ഫറോക്ക് ഭാഗത്തേക്ക് വില്‍പനക്കായി കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍.
ഫറോക്ക് സ്വദേശികളായ നല്ലൂര്‍ കളത്തില്‍ തൊടി പ്രജോഷ് പി (44) ഫാറൂഖ് കോളേജ് ഓലശ്ശേരി ഹൗസില്‍ അഭിലാഷ് കെ (26) കൊളത്തറ സ്വദേശി കണ്ണാടികുളം തിരുമുഖത്ത് പറമ്ബ് ബിനീഷ് പി (29)എന്നിവരെ കോഴിക്കോട് ആന്റി നര്‍കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നല്ലളം ഇൻസ്‌പെക്ടര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേര്‍ന്ന് പിടികൂടിയത്.
പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ അതിവേഗത്തില്‍ പോയ കാര്‍ അരീക്കാട് ജംഗ്ഷനില്‍ വച്ച് പോലീസ് തടഞ്ഞു നിര്‍ത്തി സ്റ്റേഷനില്‍ കൊണ്ട് വന്നു. പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. പിന്നീട് വിശദമായി പരിശോധിച്ചപ്പോള്‍ കാറിന്റെ ഉള്ളില്‍ വെച്ച ക്യാമറ ലൈറ്റ് സ്റ്റാന്റിന്റെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ച 100 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബാംഗ്ലൂരില്‍ നിന്നാണ് ലഹരി മരുന്ന് ഇവര്‍ കൊണ്ട് വന്നത്. വിവാഹ പാര്‍ട്ടിക്ക് വേണ്ടി ബാഗ്ലൂരില്‍ ഫോട്ടോ ഷൂട്ട് ചെയ്യാൻ പോയി വരികയാണെന്ന വിശ്വാസം വരുത്താൻ കാറില്‍ ക്യാമറ, ലൈറ്റുകള്‍, വയര്‍, ലൈറ്റ് സ്റ്റാന്റ് എന്നിവ ഉണ്ടായിരുന്നു.
പിടികൂടിയ ലഹരി മരുന്ന് ആര്‍ക്കെല്ലാമാണ് കൊടുക്കുന്നതെന്നും മുൻപ് എത്ര തവണ കൊണ്ടുവന്നെന്നും കൂടുതല്‍ അന്വഷണം നടത്തിയാലെ മനസിലാക്കാൻ സാധിക്കുവെന്ന് നല്ലളം ഇൻസ്‍പെക്‌ട്ടര്‍ കെ.എ ബോസ് പറഞ്ഞു. പിടിയിലായ ലഹരി മരുന്നിന് വിപണിയില്‍ നാല് ലക്ഷം രൂപ വിലവരും. ഡാൻസാഫ് സബ് ഇൻസ്‌പെക്ടര്‍ മനോജ് എടയേടത്ത്, എഎസ്‌ഐ അബ്ദുറഹിമാൻ , കെ. അഖിലേഷ്, അനീഷ് മൂസേൻവീട്, സുനോജ് കാരയില്‍, അര്‍ജുൻ അജിത്, നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടര്‍മാരായ റിഷാദലി, രവീന്ദ്രൻ, ശ്രീനിവാസൻ, മനോജ്, ശശീന്ദ്രൻ, എ.എസ്.ഐ. ദിലീപ് സി.പി. ഒ അരുണ്‍ ഘോഷ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.