സാമൂഹിക മാധ്യമങ്ങളിലും ഉയര്‍ന്ന മുറവിളി കാരണം അധികൃതര്‍ ദിവസങ്ങള്‍ക്ക് മുമ്ബ് വൈദ്യുതി സബ്സിഡി 15 ശതമാനത്തില്‍നിന്ന് 30 ആയി വര്‍ധിപ്പിച്ചിരുന്നു. എല്ലാ വിഭാഗക്കാര്‍ക്കും പ്രയോജനമാകുന്ന ഈ തീരുമാനം ഉപഭോക്താക്കള്‍ പരക്കെ സ്വാഗതം ചെയ്തു. വേനല്‍ മാസങ്ങളായ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ സബ്സിഡി താമസ വിഭാഗത്തില്‍പെട്ട എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കുകയും ചെയ്യും. എന്നാല്‍, വെള്ളത്തിന്‍റെ ബില്ലുകളില്‍ കാണുന്ന അസന്തുലിതത്വവും തെറ്റായ മീറ്റര്‍ റീഡിങ് മൂലമുണ്ടാവുന്ന പ്രയാസങ്ങളും പരിഹരിക്കണമെന്ന ആവശ്യവും ശക്തമായി.
ബില്ലുകള്‍ ചിലപ്പോള്‍ ന്യായീകരിക്കാൻ പറ്റാത്ത രീതിയില്‍ ഉയരുന്നതായി ഉപഭോക്‍താക്കള്‍ പറയുന്നു. ഒന്നുകില്‍ മീറ്ററിന്‍റെ തകരാര്‍, അല്ലെങ്കില്‍ റീഡിങ്ങിലെ തെറ്റ് എന്നിവയാണ് ഇതിന് കാരണമെന്ന് ഉപഭോക്താക്കള്‍ പറയുന്നത്. ശരാശരി വെള്ള ബില്‍ 20 റിയാലില്‍നിന്ന് 275 റിയാലായി ഉയര്‍ന്നതായി അമീറാത്തിലെ താമസക്കാരൻ പറയുന്നു. ഇത് എങ്ങനെ ഉയരുന്നു എന്ന് കണ്ടെത്തേണ്ടതുണ്ട്. മീറ്റര്‍ റീഡിങ് കൃത്യമായി എടുക്കാത്തതാണ് പ്രധാന കാരണം. ചിലപ്പോള്‍ ശരാശരി റീഡിങ് അടിസ്ഥാനത്തിലും ബില്ലുകള്‍ ഇടാറുണ്ട്.
ചിലരുടെ ബില്ലുകള്‍ 850 റിയാല്‍ വരെ ഉയര്‍ന്നതായി മറ്റൊരു ഉപഭോക്താവ് പരാതിപ്പെട്ടു. ഇത് പലര്‍ക്കും സംഭവിക്കുന്നുണ്ട്. ഈ വിഷയത്തില്‍ നടപടി ഉണ്ടാകണമെന്ന് മസ്കത്തിലെ താമസക്കാരൻ പറഞ്ഞു.
വെള്ളത്തിന്‍റെ ബില്‍ പത്ത് റിയാലിന് താഴെയായിരുന്നുവെന്നും ഇപ്പോള്‍ ബില്‍ 200 റിയാലായി ഉയര്‍ന്നതായും അല്‍ അമിറാത്തിലെ മറ്റൊരു താമസക്കാരനും പറഞ്ഞു.ഇത്തരം പരാതികള്‍ പരിഹരിക്കാൻ ദിആം ഓഫിസുമായി ബന്ധപ്പെടണമെന്ന് ഒ.ഐ.എഫ്.സി, ദിആം എന്നിവയിലെ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ദിആം പ്രധാന ഓഫിസ് സന്ദര്‍ശിച്ചാല്‍ കൃത്യമായ മീറ്റര്‍ റീഡിങ്ങുകള്‍ ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
എന്നാല്‍, ആപ്ലിക്കേഷൻ വഴി നല്‍കുന്ന പരാതികള്‍ പരിഹരിക്കപ്പെടാറില്ലെന്ന് ചില ഉപഭോക്താക്കള്‍ പറഞ്ഞു. പ്രധാന ഓഫിസില്‍ പരാതി നല്‍കിയിട്ടും പരിഹാരമൊന്നുമുണ്ടായിട്ടില്ലെന്നും അവസാനം വെള്ളം വിച്ഛേദിക്കപ്പെടുകയാണുണ്ടായതെന്നും മറ്റൊരു ഉപഭോക്താവ് പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ ദിആമിനെ അറിയിച്ചതിനെ തുടര്‍ന്ന് പുതിയ വെള്ള ബില്ലുകള്‍ നല്‍കാൻ തുടങ്ങിയതായി ചില ഉപഭോക്താക്കള്‍ പറഞ്ഞു.