കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കും രക്തസാക്ഷികള്‍ക്കുമുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മലയാളി സംഘടനകള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ചു.
രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ വ്യാഴാഴ്ച അടിയന്തരമായി കൂടിയ മന്ത്രിമാരുടെ കൗണ്‍സിലാണ് തീരുമാനമെടുത്തത്. സര്‍ക്കാര്‍ നിര്‍ദേശത്തിന് പിറകെ ഇന്ത്യൻ അസോസിയേഷനുകള്‍ ഇത്തരം പരിപാടികള്‍ മാറ്റിവെക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യര്‍ഥിച്ചു. ഇതോടെ മലയാളി സംഘടനകള്‍ അടക്കമുള്ളവ പരിപാടികള്‍ മാറ്റിവെച്ചു.
അവധിക്കാലം കഴിഞ്ഞ് പ്രവാസികള്‍ തിരിച്ചെത്തിയതോടെ മലയാളി സംഘടനകള്‍ ഓണം-ഈദ് ആഘോഷങ്ങള്‍ നടത്തിവരുകയായിരുന്നു. വാര്‍ഷികാഘോഷങ്ങള്‍ക്കും മലയാളി സംഘടനകള്‍ തെരഞ്ഞെടുക്കുന്നത് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നു മാസമാണ്. അവധി ദിവസമായ വെള്ളി, ശനി ദിവസങ്ങളിലാണ് കുവൈത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറ്. ചുരുക്കം സംഘടനകളുടെ ആഘോഷങ്ങള്‍ കഴിഞ്ഞെങ്കിലും നിരവധി സംഘടനകള്‍ ആഘോഷദിനങ്ങള്‍ പ്രഖ്യാപിക്കുകയും അതിനായുള്ള ഒരുക്കങ്ങള്‍ നടത്തിവരുകയുമായിരുന്നു. വെള്ളിയാഴ്ച അഞ്ചോളം സംഘടനകള്‍ ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയിരുന്നു. പലരും നാട്ടില്‍നിന്നുള്ള അതിഥികളെ എത്തിക്കുകയും കലാപരിപാടികള്‍ക്കും മറ്റുമായി ആളുകളെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച നിശ്ചയിച്ച നായര്‍ സര്‍വിസ് സൊസൈറ്റി ഓണാഘോഷപരിപാടിക്കായി നാട്ടില്‍നിന്ന് ആറന്മുള വള്ളസദ്യാ പാചകവിദഗ്ധരെ കുവൈത്തില്‍ എത്തിച്ചിരുന്നു. കൊല്ലം ജില്ല പ്രവാസി സമാജം വാര്‍ഷികാഘോഷവും വെള്ളിയാഴ്ച നടക്കാനിരുന്നതാണ്. ഇതില്‍ പങ്കെടുക്കുന്നതിനായി നാട്ടില്‍നിന്ന് അഞ്ച് ആര്‍ട്ടിസ്റ്റുകള്‍ എത്തിയിരുന്നു. ആഘോഷങ്ങള്‍ മാറ്റിവെച്ചതോടെ ഇവരെ മടക്കിയയച്ചു. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം (ട്രാക്ക്) ജില്ല അസോസിയേഷനുകളും വെള്ളിയാഴ്ച ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ ഇവരും പരിപാടികള്‍ മാറ്റിവെച്ചു. ഇസ്രായേല്‍-ഫലസ്തീൻ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അടുത്ത ആഴ്ചകളിലും സംഘടിപ്പിക്കാനിരുന്ന പരിപാടികള്‍ സംഘടനകള്‍ മാറ്റിവെച്ചിട്ടുണ്ട്.