കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കു പാര്‍ട്ട് ടൈം ജോലി ചെയ്യുവാന്‍ അനുമതി.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
നിയമം വരുന്നതോടെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് യഥാര്‍ത്ഥ സ്പോണ്‍സര്‍മാരല്ലാത്ത തൊഴിലുടമകള്‍ക്കൊപ്പം പാര്‍ട്ട് ടൈം ജോലികളില്‍ ഏര്‍പ്പെടാനാകും.നടപടിക്രമങ്ങളുടെ ചട്ടങ്ങള്‍ തയാറാക്കുന്നതിന് ആഭ്യന്തര മന്ത്രി പബ്ലിക് അതോറിറ്റി ഫോര്‍ മാൻപവറിന് നിര്‍ദേശം നല്‍കി.
ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്നും റിമോട്ട് വര്‍ക്ക് ചെയ്യുവാനും അനുമതി നല്‍കിയിട്ടുണ്ട്.ജനുവരി ആദ്യം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.തൊഴിലാളികള്‍ മറ്റൊരു കമ്ബനിയില്‍ പാര്‍ട്ട് ടൈം ജോലി തേടുന്നതിന് തൊഴിലുടമയില്‍ നിന്ന് അനുമതി വാങ്ങണം.പാര്‍ട്ട് ടൈം ജോലി ഒരു ദിവസം പരമാവധി നാല് മണിക്കൂര്‍ ആയിരിക്കണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.എന്നാല്‍ കരാര്‍ മേഖലയെ പുതിയ തീരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് മാൻപവര്‍ അതോറിറ്റി വ്യക്തമാക്കി.വിദേശത്ത് നിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം നിലവില്‍ രാജ്യത്തുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്താൻ കമ്ബനികളെ അനുവദിക്കുന്നതാണ് തീരുമാനം.